12/22/2013

'തിരിച്ചു പോക്ക് 'അഥവാ ചിറകൊടിഞ്ഞ കിനാവുകൾ



ഞാൻ സ്വപ്നം കണ്ട ജീവിതം
ജീവിച്ചു തീർക്കാനാണെന്റെ മടക്കം
എന്നെയിവിടെ പിടിച്ചു നിർത്താൻ
വാശി കാണിക്കുന്നവരേറെയുണ്ട്

കയ്യിലൊരേണിയിരുന്നിട്ടും തരാതെന്നെ
കുഴിയിൽ നിന്നേറ്റാൻ കൈകാലിട്ടടിക്കുന്നവരും
സ്നേഹിച്ച് സഹായിച്ച് തങ്ങളുടെ
വേഷം കൃത്യമായ് അഭിനയിക്കുന്നവരോടും

നന്ദി പറഞ്ഞു പോകേണ്ടതുണ്ടെനിക്ക്
നഷ്ടമൊന്നുമില്ല, നേട്ടമുണ്ടായിട്ടുണ്ടുതാനും

നഷ്ടപ്രതാപത്തിന്റെ കണക്കുകളിൽ
ഞാൻ പതറി പോകില്ല ,കാരണം
ബാല്യം മുതൽ നാളിതു വരെ
അങ്ങിനെയൊന്നൊനിക്കില്ലായിരുന്നു

തകർന്നൊടിഞ്ഞതെന്റെ വിശ്വാസമാണ്
അല്ല ,അവസാന പ്രതീക്ഷയാണ്
അല്ല , കടമയോ സ്വപ്നമോ ആണ്

ഒരരിശത്തിനു കിണറ്റിൽ ചാടുന്നതല്ല
നിറങ്ങൾ നഷ്ടപെട്ട മഴവില്ല് പോലെ
ജീവിതം വട്ടം കറങ്ങാൻ തുടങ്ങിയിട്ട്
ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങിയിട്ട്
സമനില തെറ്റാതെ സംയമം പാലിച്ചത്
വെറുതെയാകുമ്പോഴുള്ള അമർഷമുണ്ട്

കുരുത്തമില്ലായ്മയും കണ്ടകശനിയും
ചാത്തനും ഇപ്പോഴെന്റെ മിത്രങ്ങളാണ്
നിരന്തരം ദ്രോഹിച്ചിട്ടും മറുത്തൊന്നും
പറയാനാവാത്ത അടിമയോടുള്ള വാത്സല്യം

സത്യത്തിന്റെ വഴി അടിമത്വത്തിന്റെതാണ്
ഞാൻ എന്നിലേക്ക്‌ ചുരുങ്ങുന്നു
എന്റെ വഴിയിലേക്ക് മടങ്ങുന്നു
പല്ലിളിയോടെ കാത്തിരിക്കുന്നതെന്റെ
മരണമാണെങ്കിലും നിസ്സംഗതയോടെ
നടന്നു തീർക്കണമെന്റെ ശിഷ്ടജീവിതം

ശിഷ്ടജീവിതം കഷ്ട ജീവിതം,എന്നാൽ
പ്രിഷ്ടം താങ്ങി ജീവിതം ശ്രേഷ്ഠമല്ല  ജീവിതം

12/14/2013

ഞാനുറങ്ങുകയായിരുന്നു


ഞാനുറങ്ങുകയായിരുന്നു
മറവിയുടെ ലോകം കിനാകണ്ടു
പ്രണയമെന്ന 'വിലക്ഷണ കാവ്യം'
'പ്രഹസനപർവ്വ'മെന്ന ആൽമകഥയിലെ
ആമുഖമായെഴുതി ചേർത്ത്
ഞാനുറങ്ങുകയായിരുന്നു

ഹൃദയത്തിന്റെ അസ്ഥിവാരത്തിലെ വിള്ളൽ മറച്ച്
ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ

ഉണർവിന്റെ കരിയഴൽ മേഘങ്ങൾ
തീമഴ പെയ്യിച്ചെന്റെ  ഹൃത്തടം
വെന്തുരുകാതിരിക്കാൻ
ഞാനുറങ്ങുകയായിരുന്നു

കാത്തിരിപ്പിന്റെ  പതിരും
പ്രണയത്തിന്റെ പൊരുളും
ദിനാന്ത്യങ്ങളിലെ മരവിപ്പും
മനുഷ്യ ബന്ധങ്ങളുടെ ഉഷ്ണവും
ശീതവും ദൈന്യവും ആകുലതകളും
ചപലതയും ന്യായികരിച്ച്
ഞാനുറങ്ങുകയായിരുന്നു

ക്ഷണിക മോഹങ്ങളെ താരാട്ടാട്ടി
വ്യർത്ഥജീവിത സത്യം തേടി
കുമിഞ്ഞു കൂടിയ സ്വാർത്ഥതയും താങ്ങി
കൂനി കൂടിയെന്റെ കുടുസ്സു മുറിയിൽ
ഞാനുറങ്ങുകയായിരുന്നു

സുന്ദരവിഡ്ഢികളുടെ വേദോപദേശം കേട്ട്
എച്ചിൽ പട്ടിയുടെ ശൌര്യം കാട്ടി
വിടു വേലയുടെ രഹസ്യമറിഞ്ഞു ജീവിക്കാൻ
വേഷം കെട്ടി ചുണ്ടുകൾ തുന്നി കെട്ടി
ഞാനുറങ്ങുകയായിരുന്നു....

12/06/2013

...

ചതുർഥി നാളിൽ ജനിച്ചതിനാലോ
കണ്ണാ നിനക്കെന്നോടിത്ര ചതുർഥി